ചെന്നൈ: തമിഴ്നാട്ടിലെ തിരുവൊറ്റിയൂരിൽ ബൈക്ക് മോഷണം തടയാൻ ശ്രമിച്ച വീട്ടമ്മയെ അഞ്ച് പേർ ചേർന്ന് കുത്തി പരിക്കേൽപ്പിച്ചു. ഇന്നോർ സ്വദേശിനി ദീപക്കാണ് കുത്തേറ്റത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സന്തോഷ് (33), ലോകേശ്വരൻ (22), ജയന്തൻ (18), പ്രായപൂർത്തിയാകാത്ത രണ്ട് പേർ എന്നിവരാണ് പിടിയിലായത്.
വീടിന് പുറത്ത് ശബ്ദം കേട്ട് ഇറങ്ങി നോക്കിയപ്പോഴാണ് അഞ്ച് പേർ ചേർന്ന് ബൈക്ക് മോഷ്ടിക്കാനും മറ്റ് വാഹനങ്ങൾ തകർക്കാനും ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇത് ചോദ്യം ചെയ്യാൻ ശ്രമിച്ച ദീപയെ സംഘം അസഭ്യം പറയുകയും തടയാൻ ശ്രമിച്ചപ്പോൾ കത്തികൊണ്ട് കുത്തുകയുമായിരുന്നു.
ദീപയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴെയ്ക്കും പ്രതികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പരിക്കേറ്റ ദീപയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
ദീപയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവർക്ക് മറ്റ് മോഷണ കേസുകളിൽ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.